ഹോ , ഒരു മാസത്തെ ലീവ് കിട്ടിയ പാടെ പെട്ടിയും പൂട്ടി, കെട്ട്യോളും കുട്ട്യോളും ആയി നേരെ വെച്ച് പിടിക്കും ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് , നൊസ്റ്റാൽജിയ , പിറന്ന നാടിന്റെ മണം , മാങ്ങാത്തൊലി എന്നൊക്കെ പറഞ്ഞു.. ചെന്ന് ഇറങ്ങുന്നതോ? ഡെങ്കി, പന്നി, പക്ഷി, തക്കാളി എന്ന് വേണ്ട , ഇനി ഏതൊക്കെ പേരിട്ടു വിളിക്കാമോ , അതൊക്കെ വിളിക്കാവുന്ന പനികളുടെ നടുവിലേക്ക് ...എല്ലാരേം കൊണ്ട് ഒരു സിനിമക്ക് പോകാം എന്ന് കരുതി തലേന്ന് രാത്രി കാറിൽ പെട്രോളും അടിച്ചു കഴുകി വൃത്തിയാക്കി ഇടും. നേരം വെളുക്കുമ്പോ ഠിം ! ഹർത്താൽ...! പിന്നെ ആശുപത്രിയിൽ അന്നമ്മ നഴ്സ് പ്രഷർ നോക്കുന്ന കുന്ത്രണ്ടാത്തിലെ ബലൂണ്‍ പോലുള്ള സാധനത്തിൽ ഇട്ടു ഞെക്കുന്നത് പോലെ ടിവിയുടെ റിമോട്ട് എടുത്തു മടിയിൽ വെച്ച് പകല് മുഴുവൻ ഞെക്കോട് ഞെക്ക്. പിള്ളേര് ഇരിക്കുമ്പോൾ വാർത്ത വെക്കാൻ പറ്റൂല്ല, പീഡനം, ലൈവ് വീഡിയോ , ബലാൽസംഗം ..ഇത് മാത്രം ഉള്ള വാർത്ത ...എന്നാ പിന്നെ വല്ല സീരിയലും വെക്കാം എന്ന് വെച്ചാലോ, അവിഹിതം, തലയിണ മുഖത്ത് അമര്ത്തി കൊലപാതകം , എന്റമ്മോ, അതും വേണ്ട..ഏഷ്യാനെറ്റ് മൂവീസ്സിൽ' പടം തുടങ്ങി 'വെച്ചപ്പോൾ, ധാണ്ടെടാ , മോഹൻലാൽ മടക്കി കുത്തിയ ലുങ്കി മേലോട്ട് പൊക്കി തുടയിൽ ചൊറിഞ്ഞു നായികയോട് വേണ്ടാത്ത വര്ത്തമാനം പറയുന്നു, റിമോട്ട് ദൂരെ എറിഞ്ഞു അഞ്ചു വയസ്സുള്ള മോളുടെ കണ്ണ് പൊത്തി .എന്നാ പിന്നെ ഞായറാഴ്ച ഒന്ന് കൊല്ലത്ത് പോയി കറങ്ങാം എന്ന് വെച്ചപ്പോൾ അയലത്തെ ചാക്കോച്ചൻ പറയുന്നു , "പോകുന്നതൊക്കെ കൊള്ളാം, വല്ല തുണി കടയിൽ കേറി ഭാര്യക്ക് ചുരിദാർ ഒന്നും വാങ്ങാൻ നിക്കണ്ട, എന്നാൽ പിന്നെ അവള് അത് ഫിറ്റ് ആണോ എന്ന് ഇട്ടു നോക്കുന്നത് സാബൂന്റെ ഇന്റർനെറ്റ് കഫെയിൽ കാണാം നാളെ.."
ദൈവമേ, അങ്ങനെ അതും ചീറ്റി....! ഇനി ഇപ്പൊ എന്ത് പണ്ടാരം ചെയ്തിട്ടാണ് മുപ്പതു ദിവസം തള്ളി നീക്കുന്നത്. വീട്ടില് ഇരുന്നാൽ നേരം വെളുക്കുമ്പോൾ ഓരോ കുരിശുകള് കേറി വരും .. ലൈഫ് ഇൻഷുറൻസ് പോളിസി , ( പണ്ട് റോഡിൽ വെച്ച് സൈക്കിളിൽ നിന്ന് മലര്ന്നടിച്ചു തെക്ക് വടക്ക് കിടന്നപ്പോൾ തിരിഞ്ഞു നോക്കാതെ നടന്നു പോയ രമണൻ സാർ ആണ് ഇപ്പൊ ജീവൻ രക്ഷയുമായി ഗൾഫുകാരനായ എന്റെ മുന്നില് ഇരിക്കുന്നത് ) , ക്ഷേത്ര പുനരുദ്ധാരണം എന്ന് പറഞ്ഞു അമ്പല കമ്മിറ്റി പ്രസിഡണ്ട് സാഗർ കോട്ടപ്പുറം ( ഈ പേര് എവിടെയോ കേട്ടത് പോലെ!) മൂന്ന് ദിവസം ആയി വിളിക്കുന്നു . എനിക്ക് പോലും എന്റെ മൊബൈൽ നമ്പർ കാണാതെ അറിയില്ല, പുള്ളിക്ക് കാണാപ്പാഠം ! പണ്ട് ക്രിക്കറ്റ് കളിക്കിടയിൽ ബോൾ അടിച്ചു അമ്പലത്തിന്റെ ഓടിന്റെ മുകളിൽ ഇട്ടു എന്നും പറഞ്ഞു എന്റെ അച്ഛനേം അപ്പുപ്പനേം ഒക്കെ 'അന്വേഷിച്ച ' ( തന്തക്കു വിളിച്ചു എന്ന് പച്ചക്ക് പറയാമോ ?) മഹാനായ പ്രസിഡന്റ് . ഇവന്മാരുടെ കയ്യിൽ നിന്ന് രക്ഷപെടാൻ ഇനി ഒറ്റ വഴിയെ ഉള്ളൂ...ലീവ് ക്യാൻസൽ ചെയ്തു ഇപ്പൊ തന്നെ വണ്ടി കേറുക !
വാൽക്കഷണം : നാട്ടിൽ പോകാൻ ലീവ് തരാത്ത സായിപ്പിനോടുള്ള കലിപ്പ് , ഒരു മാസത്തെ ലീവിൽ അടിച്ചു പൊളിക്കാൻ നാട്ടിലേക്കു പോകുന്ന ഗൾഫ് സുഹൃത്തിനോടുള്ള കുശുമ്പ് ആയപ്പോൾ !
Friday, July 12, 2013
Tuesday, July 2, 2013
ചോരയുടെ മതം
ന്യൂനപക്ഷത്തെ നാട്ടിൽ നിന്നും ഉന്മൂലനം ചെയ്തേ മതിയാവൂ എന്ന് ശക്തമായി പ്രസംഗിച്ചതിന്റെ ക്ഷീണത്തിൽ കേശവ പിള്ള തലേ രാത്രി നന്നായി ഉറങ്ങിപ്പോയി .തന്റേതായ പ്രസംഗ ശൈലിയിലൂടെ അന്യ സമുദായക്കരോടുള്ള അമര്ഷം തീവ്രവാദത്തിന്റെ കഥകൾ ആക്കി അണികളിൽ കുത്തി വെക്കുന്നതിൽ പിള്ള അങ്ങേയറ്റം വിജയിച്ചിരുന്നു താനും. പുലർച്ചെയുള്ള നടത്തം ഒഴിവാക്കാം ആയിരുന്നെങ്കിലും ഷുഗറും കൊളസ്ട്രോളും ചേർന്ന് തന്റെ പൊതു ജീവിതം പെട്ടെന്ന് അവസാനിപ്പിച്ചാലോ എന്ന പേടി മൂലം പിള്ള നടക്കാൻ ഇറങ്ങി. വളവു തിരിഞ്ഞു വന്ന മീൻ ലോറി പിള്ളയെ ഇടിച്ചിട്ടു കടന്നു പോകുമ്പോൾ റോഡിൽ അധികം ആരും ഉണ്ടായിരുന്നില്ല. ചോര വാർന്നു കിടന്ന പിള്ളയെ ആരൊക്കെയോ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു.
ഒ നെഗറ്റീവ് രക്തത്തിന് വേണ്ടി പിള്ളയുടെ മക്കൾ പരക്കം പായുമ്പോൾ , തന്റെ കുഞ്ഞിനു മരുന്ന് വാങ്ങാൻ എന്ത് ചെയ്യും എന്നറിയാതെ വരാന്തയിൽ നഖം കടിച്ചു നില്ക്കുകയായിരുന്നു ഉസ്മാൻ. ജീവനുമായി മല്ലിടുന്ന പിള്ളയെ ഉസ്മാന് അറിയില്ല. പക്ഷെ അലമുറ ഇടുന്ന പിള്ളയുടെ ഭാര്യയുടെ മുഖം കണ്ട് ഉസ്മാൻ നെഴ്സ്സുമാരുടെ മുറിയിലേക്ക് നടന്നു. രക്തം ദാനം ചെയ്തു നഴ്സ് കൊടുത്ത നാരങ്ങ വെള്ളം കുടിക്കുമ്പോഴും ഉസ്മാന്റെ മനസ്സില് ആ സ്ത്രീയുടെ മുഖം ആയിരുന്നു. പെട്ടെന്ന് സ്വന്തം കുഞ്ഞിനെ വീണ്ടും ഓർത്ത് ഉസ്മാൻ പരിചയക്കാരെ ആരെയെങ്കിലും വഴിയിൽ കാണും എന്ന പ്രതീക്ഷയിൽ റോഡിലേക്ക് ഇറങ്ങി നടക്കുമ്പോൾ പിറകിൽ പിള്ളയുടെ ഭാര്യ ആരോടോ ഫോണിൽ പറയുന്നത് കേട്ടു..." ഭഗവതി കാത്തു എന്റെ ചേച്ചീ.. മേത്തന്റെ ചോരയാണെങ്കിലും സാരമില്ല, ചേട്ടന്റെ ജീവൻ രക്ഷിച്ചല്ലോ ഭഗവതി...അത്രയ്ക്ക് ഉള്ളുരുകി വിളിച്ചു ഞാൻ ദേവിയെ ...!"
Monday, July 1, 2013
ദീപാരാധന
വര്ഷങ്ങള്ക്ക് ശേഷം നാട്ടിൽ എത്തിയ പാടെ അമ്മ പറഞ്ഞു," മോനെ, ഇന്ന് വെള്ളിയാഴ്ച ആണ് , വൈകുന്നേരം കുളിച്ചു ക്ഷേത്രത്തിൽ പോകണം, ദീപാരാധന കണ്ടു തൊഴണം." അല്ലറ ചില്ലറ യുക്തി വാദങ്ങൾ ഒക്കെ ഉണ്ടെങ്കിലും എനിക്ക് അമ്മയെ ധിക്കരിക്കാൻ തോന്നിയില്ല .
മാത്രമല്ല, കുറെ വര്ഷങ്ങളുടെ ഓർമ്മകൾ വട്ടമിട്ടു പറക്കുന്ന അമ്പലവും ആൽമരവും ഒക്കെ കാണാൻ വീണ്ടും ഒരു കൊതി.
വൈകുന്നേരം കുളിച്ചു കസവു മുണ്ടുടുത്ത് അമ്പലത്തിന്റെ മുന്നില് എത്തിയപ്പോൾ തകര ബോർഡിൽ എന്തോ എഴുതിയിരിക്കുന്നു : "ക്ഷേത്രത്തിനകത്ത് മൊബൈൽ ഫോണ്‍ ഉപയോഗിക്കാൻ പാടില്ല - ക്ഷേത്ര കമ്മിറ്റി " . നല്ല തീരുമാനം. ആശുപത്രിയിലും ബസിലും എന്ന് വേണ്ട മരണ വീട്ടില് വരെ ഒരുളുപ്പുമില്ലാതെ ഈ കുന്ത്രാണ്ടം ഉപയോഗിക്കുന്നവരെ നോക്കി പല്ലിളിച്ചു കൊണ്ട് ഞാൻ അകത്തേക്ക് കയറി. പിത്തള വിളക്കുകളിൽ തിരി നീട്ടി എണ്ണ ഒഴിച്ച് കൊളുത്തി ,കൈവെള്ളയിലെ എണ്ണ മെഴുക്കു തലയിൽ തേച്ചു കളയുന്ന കൌമാരക്കാരികൾ ...നാലമ്പലത്തിനു വലം വെക്കുന്ന അമ്മമാർ , ചന്ദനത്തിരികളുടെ പുകയിൽ മുഖം പൂഴ്ത്തി നില്ക്കുന്ന കുഞ്ഞുങ്ങൾ . ഓർമ്മകൾ അസ്ത്ര വേഗത്തിൽ തിരിച്ചു പോകുന്നു....ഹോ, ആരാണ് പറഞ്ഞത് നാട് മാറിപ്പോയെന്ന് ? ഈ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ ഏതു മഹാ പാപി ആണ് ഫോണ്‍ ഉപയോഗിക്കുന്നത് ? പുറത്തു കണ്ട ബോർഡ് ആവശ്യമുണ്ടോ എന്നൊരു സംശയം. എന്റെ ചിന്തകളെ കീറി മുറിച്ചു കൊണ്ട് മണി മുഴങ്ങി, ദീപാരാധനക്ക് ശ്രീകോവിലിന്റെ വാതിലുകൾ അടഞ്ഞു . അകത്തു നിന്നും എനിക്ക് പരിചിതമായ " സർവ്വ മംഗള മംഗല്യേ ശിവേ.." മന്ത്രോച്ചാരണം കേൾക്കുന്നില്ല , ഒറ്റപ്പെട്ട മണിയടി കേൾക്കുന്നില്ല . കണ്ണടച്ച് ഞാൻ കൈ കൂപ്പി നിന്നു . അപ്പോൾ, ശ്രീ കോവിലിനുള്ളിൽ ഭഗവതിയെ സാക്ഷി ആക്കി തന്റെ ഐ ഫോണിൽ പത്തു മിനിട്ടിന്റെ ടൈമർ സെറ്റ് ചെയ്തു ധൃതിയിൽ ആന്ഗ്രി ബേർഡ്സ് കളിക്കുക ആയിരുന്നു യുവ പൂജാരി.
നിർവികാരത
വൈകുന്നേരം വീട്ടില് വന്നു കയറുമ്പോൾ മഴ ചാറുന്നുണ്ടായിരുന്നു . മണ്ണിൽ അങ്ങിങ്ങ് കാണുന്ന പുള്ളിക്കുത്തുകൾ നോക്കി കുട നിവര്ത്തി വെക്കുമ്പോഴും മനസ്സിൽ സൌമ്യ നായരുടെ വാക്കുകൾ ആയിരുന്നു :" എന്തൊരു നിർവികാരത ആണ് നിന്റെ മുഖത്തെപ്പോഴും ? എങ്ങനെയാ നിന്നെ ഒരു പെണ്ണ് പ്രേമിക്കുക ? " പൊട്ടിച്ചിരിക്കാനും ഏങ്ങലടിച്ചു കരയാനും കൊതിയുള്ള ഒരു മനുഷ്യനല്ലേ ഞാനും ? ആ ചോദ്യം ഒരു ചാട്ടവാർ പോലെ ദേഹത്ത് പതിക്കുന്നു . കുളി കഴിഞ്ഞു വന്ന് ടി വി ഓണ്‍ ചെയ്തു. ഏഴു മണി മുതൽ ഒന്പത് മണി വരെ ഉള്ള സീരിയലുകൾ മാറി മാറി കണ്ടു നോക്കി, കരച്ചിൽ വരുന്നില്ല. ശരി, ഒന്പത് മുതൽ പത്തര വരെ ഉള്ള കോമഡി പ്രോഗ്രാമുകൾ കണ്‍ ചിമ്മാതെ കണ്ടു, എവി ടെ ? ഒരു പുഞ്ചിരി പോലും വരുന്നില്ല ! സൗമ്യ പറഞ്ഞത് ശരിയാണല്ലോ എന്നോർത്ത് ഒരു മനോരോഗ ഡോക്ടറുടെ നമ്പർ കലണ്ടറിൽ കുറിച്ചിട്ട് ഭീതിയോടെ ഞാൻ ഉറങ്ങാൻ കിടന്നു .
Subscribe to:
Posts (Atom)