1990
May 25
ഉച്ച ആയതേ ഉള്ളൂ എങ്കിലും രവി തന്റെ പ്രിയപ്പെട്ട തയ്യൽ കട അടക്കാൻ തുടങ്ങി.റേഡിയോയിൽ നിന്നും രണ്ജിനിയിലെ ചലച്ചിത്ര ഗാനം യേശുദാസിന്റെ ശബ്ദത്തിൽ ഒഴുകുന്നത് അവൻ ശ്രദ്ധിച്ചില്ല. നാളെ ആണ് അവൻ ഗൾഫിലേക്ക് പോകുന്നത് . പ്രേമ ഭാജനമായ കൊച്ചമ്മിണിയെ വിവാഹം കഴിക്കാൻ ഒരു തയ്യൽ കടയുമിട്ടു ഈ ഓണം കേറാ മൂലയിൽ ഇരുന്നിട്ട് ഒരു കാര്യവും ഇല്ലെന്ന് അവനു മനസ്സിലായിരുന്നു. ഗൾഫിൽ പോണം, കുറെ കാശ് ഉണ്ടാക്കണം, തിരിച്ചു വന്നു അന്തസ്സായി പെണ്ണ് ചോദിക്കണം. നാട്ടുകാർക്ക് ഒക്കെ അറിയാവുന്ന ഒരു ബന്ധം ആയിരുന്നിട്ടു കൂടി കാര്യമായ സാമ്പത്തിക അടിത്തറ ഇല്ലാതെ അവളെ വിളിച്ചിറക്കി കൊണ്ട് വരാൻ അവനു ധൈര്യം പോരായിരുന്നു. അത് കൊണ്ടാണ് ഉറ്റ ചങ്ങാതി ആയ ഹൈദ്രോസിന്റെ സഹായത്തോടെ ഒരു വിസ തരപ്പെടുത്തിയത് . രവി കട അടച്ചു, ഷട്ടർ ഇട്ട് റോഡിലേക്ക് ഇറങ്ങി. തിരിഞ്ഞു നോക്കി "രഞ്ജു ടൈലേര്സ്" നോട് വിട ചൊല്ലി. പോകുന്നതിനു മുൻപ് കൊച്ചമ്മിണിയെ കാണണം. അവൻ കുരിശടിയുടെ പിന്നിലുള്ള ഇടവഴിയിലൂടെ അവളുടെ വീട്ടിലേക്കു നടന്നു. നാട്ടിലെ പ്രമാണിയായ ഗോപലാൻ വൈദ്യന്റെ മകളുടെ കല്യാണത്തിന് കൊച്ചമ്മിണിയുടെ അച്ഛനും അമ്മയും പോകുന്നത് രാവിലെ അവൻ കടയിൽ ഇരുന്നപ്പോൾ ശ്രദ്ധിച്ചിരുന്നു. വേലിക്കൽ അവളെ കാണാൻ കഴിഞ്ഞാൽ....? രവിയുടെ ഹൃദയം തുടിക്കാൻ തുടങ്ങി. വീട്ടു മുറ്റത്ത് ഉണക്കാനിട്ടിരുന്ന നെല്ലിൽ നിന്നും , അവൾ പറന്നു വീണ കരിയിലകൾ പെറുക്കി മാറ്റുന്നത് കണ്ടപ്പോൾ അവൻ നടത്തത്തിന്റെ വേഗം കൂട്ടി. ഹാഫ് സാരിയും ബ്ലൗസും ഇട്ടു, ഉച്ച വെയിലേറ്റു നിക്കുന്ന കൊച്ചമ്മിണി ഒരു യവന ദേവതയെ പോലെ സുന്ദരി ആയിരുന്നു. രവിയെ കണ്ടതും അവൾ വിങ്ങിപ്പൊട്ടി കൊണ്ട് വീടിനകത്തേക്ക് ഓടിക്കയറി. പകച്ചു പോയ രവി പിന്നാലെ ചെന്ന് അവളെ പതിയെ പേര് ചൊല്ലി വിളിച്ചു. കതകിനു പ്പുറകിൽ അവൾ വിതുമ്പുന്നത് അവനു കാണാമായിരുന്നു . ആറു വർഷം പ്രണയിച്ച പ്രിയ സഖിയെ വിട്ടു അവൻ നാളെ മറ്റൊരു നാട്ടിലേക്കു പോകുകയാണ് , എത്ര നാളത്തേക്ക് എന്നറിയാതെ! കതകു മെല്ലെ തുറന്നു അവൻ അകത്തു കയറി, കൊച്ചമ്മിണിയെ മാറോടു ചേർത്ത് പിടിച്ചു.അവളുടെ കണ്ണീര് തുടക്കുന്നതിനിടയിൽ അവനും കരയാൻ തുടങ്ങി. " ഇരു ഹൃദയങ്ങളിൽ ഒന്നായി ..." യേശു ദാസ് പാടുക ആയിരുന്നു അപ്പോഴും ആകാശവാണിയിൽ. കണ്ണീരിൽ നനഞ്ഞ അവന്റെ ചുണ്ടുകൾ അവളുടെ മുഖത്ത് ഒരു ഭ്രാന്തിയെ പോലെ പാഞ്ഞു നടന്നു. വേര്പാടിന്റെ വേദന സഹിക്കാൻ ആവാതെ രണ്ടു മനുഷ്യ ജന്മങ്ങൾ അധരങ്ങളും ശരീരങ്ങളും കൂട്ടി മുട്ടി തങ്ങൾക്ക് അപരിചിത മായ ലോകത്ത്, എല്ലാം മറന്നു ഇണ ചേർന്നു . പൊടിഞ്ഞു വീണ വളപ്പൊട്ടുകൾ പുൽപ്പായയിൽ ഞെരിഞ്ഞമർന്നു .കാത്തിരിപ്പിന്റെ നീണ്ട നാളുകളിൽ ഒരു കുളിർ മഴ പോലെ ആ നിമിഷങ്ങൾ അവർക്ക് സാന്ത്വനമേകും എന്ന പ്രതീക്ഷയോടെ രവി അവളോട് യാത്ര ചോദിച്ചു നടന്നകന്നു .
* * *
* * * * * *
2013
March 14
സോളമനും സൂസനും മുഖത്തോട് മുഖം നോക്കി ഇരുന്നു. നാല് വര്ഷത്തെ എഞ്ചിനീയറിംഗ് പഠനം, ഫൈനൽ ഇയറിൽ തുടങ്ങിയ പ്രണയം. ഇനി രണ്ടു വര്ഷം തമ്മിൽ കാണാതെ രണ്ടു ദിക്കുകളിൽ. സോളമൻ നാളെ ലണ്ടനിലേക്ക് പോവുകയാണ്, MBA ചെയ്യാൻ. അച്ഛന്റെയും അമ്മയുടെയും വാശിക്ക് വഴങ്ങി അവൻ സൂസനെ പിരിഞ്ഞു രണ്ടു കൊല്ലം വിദേശത്ത് പോകാൻ തീരുമാനിച്ചു. പോകുന്നതിനു മുന്പുള്ള ഈ കൂടിക്കാഴ്ച അവര്ക്ക് ഒത്തിരി വിലപ്പെട്ടതായിരുന്നു. മമ്മിയുടെ കണ്ണ് വെട്ടിച്ച് സൂസൻ സോളമന്റെ വീട്ടില് എത്തിയത് എങ്ങനെ എന്ന് അവൾക്കും ദൈവത്തിനും മാത്രം അറിയാം. എന്ത് വലുതാണ് സോളമന്റെ വീട് ! സോളമന്റെ ഫ്ലൈറ്റ് ടിക്കറ്റ് വാങ്ങാൻ അപ്പനും അമ്മയും പുറത്തു പോയ നേരം ആയിരുന്നു അത്. എന്ത് പറയണം എന്നറിയാതെ സോളമന്റെ കണ്ണുകൾ നിറയാൻ തുടങ്ങി. ഒരു നിമിഷം പോലും അവനെ പിരിഞ്ഞിരിക്കുന്നതിനെ കുറിച്ച് അവൾക്കും ആലോചിക്കാൻ കഴിയുന്നില്ല. തന്റെ മുന്നില് ഇരുന്ന ചുവന്ന സമ്മാനപ്പൊതി സോളമൻ തുറന്നു. പല നിറങ്ങളിൽ ഉള്ള മുത്തുകൾ വെച്ച് പിടിപ്പിച്ച അതിമനോഹരം ആയ ഒരു വെഡിംഗ് ഫ്രോക്കും ഒരു ചെറിയ മിന്നും. അവളുടെ കണ്ണുകൾ അതിശയം കൊണ്ട് വിടർന്നു . കണ്ണ് തുടച്ചു കൊണ്ട് സോളമൻ പറഞ്ഞു, " സൂസൻ , രണ്ടു കൊല്ലം എങ്ങനെ കഴിച്ചു കൂട്ടും എന്നെനിക്കു അറിയില്ല. നീ എന്റെതാണ്, എന്റേത് മാത്രം. ഈ വെഡിംഗ് ഡ്രസ്സ് ധരിച്ചു നീ എന്റെ മണവാട്ടി ആകണം, എനിക്ക് നിന്റെ കഴുത്തിൽ ഈ മിന്നു കെട്ടണം. എന്നിട്ടേ ഞാൻ പോകൂ.. അല്ലാതെ എനിക്ക് പിടിച്ചു നിക്കാൻ പറ്റില്ല പൊന്നേ .." അവൻ വിതുമ്പാൻ തുടങ്ങി. എന്ത് ചെയ്യണം എന്നറിയാതെ സൂസൻ ഒരു നിമിഷം പകച്ചു പോയി. മിനിട്ടുകൾ കടന്നു പോയി. ഐ പോഡിൽ നിന്നും " തൂ ബിൻ ബതായേ…"ഒഴുകി വന്നു. സൂസൻ ഡ്രസ്സ് കയ്യിലെടുത്തു, അവനോടു ചോദിച്ചു :" നിന്റെ റൂം എവിടെയാ എനിക്ക് ഇതൊന്നു ചേഞ്ച് ചെയ്യാൻ ?
" അവൻ ഒരു മുറിയിലേക്ക് വിരൽ ചൂണ്ടി, എന്നിട്ട് പോക്കറ്റിൽ നിന്നും തൂവല എടുത്തു മൂക്ക് ചീറ്റി. അഞ്ചു മിനിട്ടിനുള്ളിൽ സൂസൻ പുറത്തു വന്നു. ആ വെളുത്ത ഫ്രോക്കിൽ അവൾ ഒരു വെള്ളരി പ്രാവിനെ പോലെ ഉണ്ടായിരുന്നു. സോളമൻ മിന്നുമായി എഴുനേറ്റു. "നമ്മുടെ പ്രണയം എന്നും പരിശുദ്ധം ആയിരിക്കണം.ശരീരവും മനസ്സും കൊണ്ട് നമ്മൾ ആ പവിത്രത സൂക്ഷിക്കണം.അൾത്താരയുടെ മുന്നില് വെച്ച് ശരിക്കും മിന്നു കെട്ടാതെ ഞാൻ നിന്നെ ഒന്ന് തൊടുക പോലും ഇല്ല. " അതും പറഞ്ഞു അവൻ മിന്ന് അവളുടെ കഴുത്തിൽ കെട്ടി.സൂസൻ തല കുനിച്ചു നിന്നു . നിമിഷങ്ങൾ കടന്നു പോയി. അവർ ആ നിൽപ്പിൽ തന്നെ നിൽക്കുകയായിരുന്നു . സോളമൻ പറഞ്ഞു, "അപ്പനും അമ്മയും ഇപ്പോൾ എത്തും . " സൂസൻ തിരികെ മുറിയിലേക്ക് പോയി വേഗം വേഷം മാറി വന്നു. കാറിൽ അവൻ അവളെ ഓട്ടോ സ്റ്റാന്റ് വരെ കൊണ്ട് വിട്ടു. തിരികെ വീട്ടിലേക്കു കാര് പായിക്കുമ്പോൾ , വീട്ടില് അവന്റെ റൂമിലെ ഫ്ലവർ വേസിൽ
ഒളിപ്പിച്ച സമ്മാനം ഓർത്ത് അവന്റെ ചുണ്ടിൽ ഒരു മൂളിപ്പാട്ട് വിരിഞ്ഞു . ആ സമയം , ഓട്ടോയിൽ ഇരുന്നു സൂസൻ ഒരു മെമ്മറി കാർഡ് രണ്ടായി ഒടിച്ചു റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു , കൂടെ ആ മിന്നും..
.
No comments:
Post a Comment